വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടിക്ക് ഭൂരിഭാഗം അമേരിക്കൻ ജനങ്ങളും എതിരാണെന്ന് പുതിയ സർവേ. വാഷിങ്ടൺ പോസ്റ്റ്, എബിസി, ഇപ്‌സോസ് എന്നിവർ ചേർന്ന് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേ പ്രകാരം 61 ശതമാനം പേർ ഇറാനെതിരായ യുദ്ധം തെറ്റായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം പേർ മാത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയെ പിന്തുണച്ചു.
മുൻകാല ഇറാഖ് യുദ്ധവും വിയറ്റ്നാം യുദ്ധവും പോലെ തന്നെ ഈ സംഘർഷവും ജനങ്ങൾക്കിടയിൽ ജനപ്രീതി നഷ്ടപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുദ്ധം അമേരിക്കയുടെ സാമ്പത്തികാവസ്ഥയെ ബാധിച്ചുവെന്നും ജീവിതച്ചെലവ് ഉയർന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ ഇന്ധനവില വർധനയെ തുടർന്ന് വാഹന ഉപയോഗം കുറച്ചതായും വീട്ടുചെലവുകൾ നിയന്ത്രിച്ചതായും പറഞ്ഞു. കുറഞ്ഞ വരുമാനമുള്ളവരിൽ ഈ പ്രശ്നം കൂടുതൽ ശക്തമാണെന്നും കണ്ടെത്തി.
ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ 46 ശതമാനം പേർ വിമർശിച്ചു. അനാവശ്യ സംഘർഷങ്ങളിൽ നിന്ന് മാറിനിൽക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും അവർ ആരോപിച്ചു. യുദ്ധം വിജയമാണെന്ന് കരുതുന്നത് വെറും 19 ശതമാനം പേരാണ്. 39 ശതമാനം പേർ ഇത് പരാജയമാണെന്ന് വിലയിരുത്തുന്നു. അതേസമയം റിപ്പബ്ലിക്കൻ അനുയായികളിൽ ഭൂരിഭാഗവും ട്രംപിന്റെ നടപടിയെ പിന്തുണയ്ക്കുന്നതായും സർവേ വ്യക്തമാക്കുന്നു.




