37 വർഷങ്ങൾക്കിപ്പുറം ‘കിരീടം’ 4K റീ-റിലീസ് ട്രെയിലർ ലോഞ്ച് വേദിയിൽ വികാരനിർഭരമായ ഓർമകൾ പങ്കുവെച്ച് മോഹൻലാൽ. തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലത്ത് സംവിധായകൻ സിബി മലയിൽ നൽകിയ ‘100ൽ രണ്ട് മാർക്ക്’ എന്ന വിലയിരുത്തലാണ് പിന്നീട് രണ്ട് ദേശീയ പുരസ്കാരങ്ങളിലേക്ക് തനിക്ക് വഴിതെളിച്ചതെന്ന് താരം പറഞ്ഞു.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയുടെ ഓഡിഷനിൽ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവർ മാർക്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ മാർക്ക് നൽകിയതും സിബി മലയിലാണെന്ന് തമാശരൂപേണ മോഹൻലാൽ പറഞ്ഞു. “നൂറിൽ രണ്ടു മാർക്കാണ് സിബി തനിക്ക് അന്ന് നൽകിയത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലൂടെ എനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ‘കിരീടം’ എന്റെ ആദ്യ ദേശീയ പുരസ്കാരത്തിലേക്കുള്ള വഴിയായി. പിന്നീട് ‘ഭരതം” ചിത്രത്തിലൂടെയും ദേശീയ അംഗീകാരം നേടിക്കൊടുത്തു,” എന്നാണ് മോഹൻലാൽ പറഞ്ഞത്.
‘കിരീടം’ എന്ന ചിത്രത്തിന്റെ വിജയത്തിൽ തിരക്കഥാകൃത്ത് എ.കെ. ലോഹിതദാസിനും ഗാനരചയിതാവ് കൈതപ്രത്തിനും വളരെ വലിയ പങ്കുണ്ടെന്നും താരം ഓർമ്മിച്ചു. ‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി’ എന്ന ഗാനം ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുന്നുവെന്നും, ചിത്രത്തിലെ അമ്മ-മകൻ ബന്ധവും വൈകാരിക നിമിഷങ്ങളും ഇന്നും പ്രേക്ഷകരെ സ്പർശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1989-ൽ പുറത്തിറങ്ങിയ സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിലെ ‘കിരീടം’ ഇപ്പോൾ ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനത്തോടുകൂടിയ 4K പതിപ്പായി വീണ്ടും തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേതുമാധവനെ വീണ്ടും സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.






