ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തെയും ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെയും ശക്തമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ചൊവ്വാഴ്ച തമിഴ്‌നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം കേന്ദ്ര നയങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയത്.
തന്റെ ഭരണപരമായ കഴിവിനെയും പാർട്ടിയുടെ രാഷ്ട്രീയ ഭാവിയെയും ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് ഈ സർക്കാർ നൽകിയതെന്ന് വിജയ് പറഞ്ഞു. നിരവധി വെല്ലുവിളികളും രാഷ്ട്രീയ ഗൂഢാലോചനകളും അതിജീവിച്ചാണ് ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയെ ‘ഒരു നടന്റെ പാർട്ടി’ എന്ന നിലയിൽ വിമർശിക്കുന്നവരെ താൻ ഗൗനിക്കുന്നില്ലെന്ന് പറഞ്ഞ വിജയ്, സുതാര്യമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ 35 ശതമാനം വോട്ടുകൾ നേടി അധികാരത്തിലെത്തിയതാണെന്നും അധികാരം എളുപ്പത്തിൽ ലഭിച്ചതല്ലെന്നും കൂട്ടിച്ചേർത്തു.
കുടുംബാധിപത്യ രാഷ്ട്രീയത്തെ പരോക്ഷമായി വിമർശിച്ച അദ്ദേഹം, തമിഴ്‌നാട്ടിലെ ഓരോ കുടുംബത്തിനും പ്രാധാന്യം നൽകുന്ന ഭരണമാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. 1967-ൽ സി.എൻ. അണ്ണാദുരൈയും 1977-ൽ എം.ജി. രാമചന്ദ്രനും രൂപീകരിച്ച ജനകീയ ഭരണത്തിന്റെ തുടർച്ചയാണ് 2026-ൽ നിലവിൽ വന്ന തന്റെ സർക്കാരെന്നും വിജയ് അവകാശപ്പെട്ടു.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ വിദ്യാഭ്യാസ അസമത്വം വർധിപ്പിക്കുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി, ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥി ആത്മഹത്യകളും പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് പറഞ്ഞു. നീറ്റ് പരീക്ഷ പൂർണമായും ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകണമെന്നതാണ് തമിഴ്‌നാട്ടിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും വിജയ് ശക്തമായി പ്രതികരിച്ചു. തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന നിലവിലെ ഇരുഭാഷാ നയമാണ് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമെന്നും അതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കരൂരിൽ നടന്ന ദുരന്തത്തിൽ 41 പേർ മരിച്ച സംഭവവും പ്രസംഗത്തിൽ വിജയ് പരാമർശിച്ചു. ആ ദുരന്തത്തിന്റെ വേദന ഇന്നും മാറിയിട്ടില്ലെന്നും, എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്തം തന്റെയും പാർട്ടിയുടെയും മേൽ ചുമത്താൻ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെ നേതൃത്വവും ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
ജനക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊലീസ് നിർദേശങ്ങൾ പാലിച്ചില്ലെന്നായിരുന്നു ഡി.എം.കെ മുൻപ് ഉന്നയിച്ച വിമർശനം. എന്നാൽ അത്തരം ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന സൂചനയും വിജയ് തന്റെ പ്രസംഗത്തിൽ നൽകി.






