കൊൽക്കത്ത: കേരളത്തിന് പുറമെ ജില്ലകളുടെ എണ്ണം കൂട്ടാൻ പശ്ചിമ ബംഗാളും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമായ പശ്ചിമ ബംഗാളിൽ ഭരണസൗകര്യത്തിന് വേണ്ടി തന്നെയാണ് കൂടുതൽ ജില്ലകൾ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നത്. ഒമ്പത് കോടിയിലധികമാണ് ബംഗാളിലെ ജനസംഖ്യ. ഇത് ഇപ്പോഴത്തെ ആശയമല്ല, മുൻ മുഖ്യമന്ത്രി മമത ബാനർജി തന്റെ 15 വർഷത്തെ ഭരണകാലത്ത് പലതവണ ഉന്നയിച്ച ആവശ്യമായിരുന്നു ഇത്.
മമതയുടെ ഭരണകാലത്ത് അഞ്ച് പുതിയ ജില്ലകൾ സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു. 2014 ജൂണിൽ അലിപുർദുവാറും, 2017 ഏപ്രിലിൽ കലിംപോങ്, ഝാർഗ്രാം, പൂർവ ബർദ്ധമാൻ, പശ്ചിമ ബർദ്ധമാൻ എന്നിവയും നിലവിൽ വന്നതോടെയാണ് ജില്ലകളുടെ എണ്ണം 23 ആയത്. 2022-ൽ ഏഴ് പുതിയ ജില്ലകൾ കൂടി മമത പ്രഖ്യാപിച്ചെങ്കിലും അത് നടപ്പായില്ല. ഇപ്പോൾ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ, പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. നിലവിലുള്ള ചില വലിയ ജില്ലകൾ വിഭജിച്ച് പുതിയവ രൂപീകരിക്കുന്ന കാര്യം സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ പരിഗണിക്കുന്നുണ്ട്.





