കോട്ടയം: ആറ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള കോട്ടയം റെയിൽവേ സ്റ്റേഷനെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും നിലവിൽ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന പ്രമുഖ ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും ഫ്രാൻസിസ് ജോർജ് എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബംഗളൂരു- എറണാകുളം ഇന്റർസിറ്റി, കാരക്കൽ- എറണാകുളം, ലോകമാന്യതിലക് -എറണാകുളം, മഡ്ഗാവ്- എറണാകുളം, പൂണെ- എറണാകുളം, കണ്ണൂർ- എറണാകുളം എന്നീ എക്‌സ്പ്രസ് ട്രെയിനുകൾ കോട്ടയം വരെ നീട്ടണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ശനി, ഞായർ ദിവസങ്ങളിൽ സർവീസ് ഇല്ലാത്ത കൊല്ലം-എറണാകുളം മെമു എല്ലാ ദിവസവും ഓടിക്കണമെന്നും ഈ ട്രെയിനിന് കാഞ്ഞിരമറ്റം, ചിങ്ങവനം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും നിവേദനത്തിൽ പറയുന്നു. എറണാകുളം-കായംകുളം മെമു പാസഞ്ചറിന് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലും, വേണാട് എക്‌സ്പ്രസിന് വൈക്കം റോഡിലും സ്റ്റോപ്പ് അനുവദിക്കണം. കൂടാതെ വഞ്ചിനാട്, മലബാർ എക്‌സ്പ്രസുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളും എം.പി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.










