മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ നടന്ന യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും എംബസി അറിയിച്ചു. മോസ്‌കോയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്ന് എംബസി വ്യക്തമാക്കി.
സംഭവസ്ഥലം എംബസി ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെ കാണുകയും ചെയ്തു. മരിച്ചയാളുടെ വിശദവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ മാനേജ്മെന്റുമായും പ്രാദേശിക ഭരണകൂടത്തോടും ബന്ധപ്പെട്ടു ആവശ്യമായ സഹായം ഉറപ്പാക്കാൻ ശ്രമങ്ങൾ തുടരുന്നതായും എംബസി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മോസ്‌കോ ഉൾപ്പെടെ റഷ്യയിലെ വിവിധ പ്രദേശങ്ങളിൽ യുക്രൈൻ ശക്തമായ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ആയിരത്തോളം ഡ്രോണുകൾ തകർത്തതായി അവകാശപ്പെട്ടു. ആക്രമണങ്ങളിൽ താമസ മേഖലകൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, റഷ്യയുടെ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഡ്രോൺ ആക്രമണം നടത്തുന്നതെന്ന് യുക്രൈൻ പ്രതികരിച്ചു. അടുത്തിടെ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഘർഷം ശക്തമായത്.






