തിരുവനന്തപുരം: പിഎസ്.സി പരീക്ഷകളിലും നിയമന നടപടികളിലും ക്രമക്കേട് നടന്നെന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണം ആരംഭിക്കും. ആദ്യഘട്ടത്തിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ആസൂത്രണ ബോർഡിലെ കെഎഎസ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളാണ് ആദ്യം പരിശോധിക്കുക.
മുഖ്യമന്ത്രിക്ക് ലഭിച്ച എല്ലാ പരാതികളിലും അന്വേഷണം നടത്തും. പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് ഡിവൈ.എസ്.പിമാരും ഉൾപ്പെടും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പി.എസ്.സി പരീക്ഷാ ക്രമക്കേട് വിശദമായി ചർച്ച ചെയ്തു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ യോഗം നിർദേശം നൽകി.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള കെ.എ.എസ് പരീക്ഷയിലാണ് പ്രധാനമായും ക്രമക്കേട് ആരോപണം ഉയർന്നത്. പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ വിലയിരുത്താതെ വിട്ടതായി പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമനവും നടത്തുകയും ചെയ്തു. ഒരു ഉദ്യോഗാർഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് ഈ പിഴവ് പി.എസ്.സി സമ്മതിച്ചത്.
അഭിമുഖത്തിൽ സുപ്രീം കോടതി നിർദേശങ്ങൾ ലംഘിച്ച് അമിതമായി മാർക്ക് നൽകിയെന്നും പരാതിയുണ്ട്. കൂടാതെ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ, ഹോട്ടൽ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈ.എസ്.പി (സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.), സർവകലാശാല പി.ആർ.ഒ എന്നീ തസ്തികകളിലെ നിയമന നടപടികളിലും പരാതികൾ ഉയർന്നിട്ടുണ്ട്. പി.എസ്.സിക്കെതിരെ തുടർച്ചയായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.











