മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികളുൾപ്പെടെ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ബഹറംപൂർ മേഖലയിലെ കർണസുബർണ (കത്വ) റെയിൽവേ ലെവൽ ക്രോസിങ്ങിലാണ് അപകടമുണ്ടായത്.
വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാനിലേക്ക് നിംതിത–കത്വ പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ വാൻ ഡ്രൈവറും രണ്ട് കുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റ നിരവധി വിദ്യാർഥികളെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു ട്രെയിൻ കടന്നുപോയതിന് പിന്നാലെ ലെവൽ ക്രോസിങ് ഗേറ്റ് തുറന്ന സമയത്താണ് മറ്റൊരു ട്രാക്കിലൂടെ പാസഞ്ചർ ട്രെയിൻ എത്തി വാനിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗേറ്റ് തുറന്നതിനെ തുടർന്ന് പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഒരു ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയ ശേഷവും തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നതു ശ്രദ്ധിക്കാതെയാണ് ഗേറ്റ് തുറന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഗേറ്റ് വാച്ചറുടെ അശ്രദ്ധ അപകടത്തിന് കാരണമായിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ.
സംഭവത്തെ തുടർന്ന് മുതിർന്ന പൊലീസ്, റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











