തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് തുടരുന്നതിനെതിരെ യുഡിഎഫ് സർക്കാരിനെ വിമർശിച്ച് സിപിഐഎം രംഗത്ത്. ആസൂത്രണത്തിലെ പാളിച്ചകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ സർക്കാർ കേരളത്തെ ഇരുട്ടിലാഴ്ത്തുകയാണെന്ന് സിപിഐഎം ആരോപിച്ചു.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. പീക്ക് അവറിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം പാലിക്കപ്പെടുന്നില്ലെന്നും, രാത്രി ഏഴ് മുതൽ 12 മണിവരെ പല സമയങ്ങളിലായി രണ്ട് മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നുണ്ടെന്നും സിപിഐഎം ആരോപിച്ചു.
മഴക്കുറവും വൈദ്യുതി ഉപയോഗ വർധനയും ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയാണെന്നും സിപിഐഎം വിമർശിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, ഇത് കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങൾ മുൻകൂട്ടി വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടന്നെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സെക്കിയുമായി ഉണ്ടാക്കിയ കരാർ നിലവിലെ പ്രതിസന്ധിക്ക് മതിയായ പരിഹാരമാകില്ലെന്നും സിപിഐഎം വ്യക്തമാക്കി. നിലവിൽ 600 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്തുള്ളതെന്നും റൗണ്ട് ദി ക്ലോക്ക് അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷവും എൽഡിഎഫ് ഭരണകാലത്ത് പവർകട്ട് ഏർപ്പെടുത്തിയിരുന്നില്ലെന്നും കൃത്യമായ ആസൂത്രണത്തിലൂടെയാണ് വൈദ്യുതി വിതരണം നിയന്ത്രിച്ചതെന്നും സിപിഐഎം അവകാശപ്പെട്ടു. ലോകകപ്പ് മത്സര സമയത്തുപോലും പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങിയതോടെ ഫുട്ബോൾ ആരാധകർ നിരാശരായെന്നും, മത്സര സമയങ്ങളിൽ നിയന്ത്രണം ഒഴിവാക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നുവെന്നും പാർട്ടി അറിയിച്ചു.
2025 ജൂലൈയിൽ മഴക്കുറവ് കാരണം പീക്ക് സമയത്തെ വൈദ്യുതി ആവശ്യം ഉയർന്നിരുന്നെങ്കിലും കൃത്യമായ ആസൂത്രണം മൂലം അന്ന് പവർകട്ട് ഒഴിവാക്കാനായിരുന്നുവെന്നും സിപിഐഎം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.


