തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വർണപ്പണയ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് (ഡി.സി.ആർ.ബി.) കൈമാറി. കേസിലെ പ്രതിയായ സിന്ധു കുമാരിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിഴിഞ്ഞം പൊലീസ് ശേഖരിച്ച അന്വേഷണ റിപ്പോർട്ടുകളും രേഖകളും ഡി.സി.ആർ.ബിക്ക് കൈമാറിയിട്ടുണ്ട്.
സിന്ധു കുമാരിക്ക് ഒറ്റയ്ക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താൻ സാധിക്കുമോയെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളിൽ മറ്റ് ബന്ധങ്ങളുണ്ടോയെന്നും വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി സിന്ധുവിന്റെ അക്കൗണ്ടുകളുള്ള വിവിധ ബാങ്കുകളിൽ നിന്ന് ഇടപാട് വിവരങ്ങൾ തേടി അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ ലഭിച്ച മറ്റ് പരാതികളും സംയോജിപ്പിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ജോലി ചെയ്തിരുന്ന സ്വർണപ്പണയ സ്ഥാപനത്തിൽ നിന്ന് ജീവനക്കാരികളായ ഐശ്വര്യയും അഞ്ജുവും പരിചയക്കാരിയായ സിന്ധു കുമാരിക്ക് 70 പവൻ സ്വർണം കൈമാറിയെന്നാണ് കേസ്. പിന്നീട് പണയംവെച്ച സ്വർണം തിരിച്ചെടുക്കാൻ ഉടമകൾ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതിനിടെ സ്വർണം കൈക്കലാക്കിയ സിന്ധു രാജ്യം വിടുകയും ചെയ്തിരുന്നു. അഞ്ജുവിൽ നിന്ന് 20 പവനും ഐശ്വര്യയിൽ നിന്ന് 50 പവനും സിന്ധു തട്ടിയെടുത്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തട്ടിപ്പ് പുറത്തായതോടെ കടുത്ത മാനസിക സമ്മർദത്തിലായ ഐശ്വര്യയും അഞ്ജുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഇരുവരും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജൂലൈ 4-ന് രാത്രി സിന്ധു കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചു. ഇതിനുപിന്നാലെ നിരവധി പേരാണ് സമാന തട്ടിപ്പുകൾ ആരോപിച്ച് പരാതികളുമായി മുന്നോട്ടുവന്നത്. സിന്ധു കുമാരി മുമ്പും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.




