ന്യൂഡൽഹി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരാൻ പാടില്ലെന്നതാണ് സിപിഐയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണം മാറിയതുകൊണ്ട് ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും, വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐക്ക് വാശിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മുകളിൽ ഇടതുപക്ഷ ഐക്യമാണ് പ്രധാനമെന്നും, കേരളത്തിലെ എൽഡിഎഫിനെ ശക്തമായ ഇടതുപക്ഷ ഐക്യത്തിന്റെ മാതൃകയായി മുന്നോട്ടുകൊണ്ടുപോകാനാണ് സിപിഐ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐയും സിപിഐഎമ്മും തമ്മിൽ തർക്കമില്ലെന്നും ബന്ധം കൂടുതൽ ഊഷ്മളമാക്കാനാണ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ചർച്ചകൾക്കായി സിപിഐയുടെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും, സിപിഐയുടെ എക്കാലത്തെയും പ്രധാന സഖ്യശക്തി സിപിഐഎം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിനുള്ളിലെ വിഷയങ്ങൾ വോട്ടെടുപ്പിലൂടെ പരിഹരിക്കുന്ന രീതി ആരോഗ്യകരമല്ലെന്നും അദ്ദേഹം വിമർശിച്ചു. പരസ്പരം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയാണ് മുന്നണിയുടെ രീതിയെന്നും, ആളുകളെ സ്വാധീനിച്ച് വോട്ടെടുപ്പ് നടത്തുന്നത് എൽഡിഎഫ് സംസ്കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് വ്യക്തമാക്കുന്ന പാർട്ടികളെ സിപിഐ ശത്രുക്കളായി കാണില്ലെന്നും, പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾ തുടരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.


