കൊച്ചി: ഇ.ഡി. ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മുൻ കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെതിരെ ഇ.ഡി. കേസെടുത്തു. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡൽഹി യൂണിറ്റിലേക്ക് മാറ്റി. ഡൽഹിയിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള അന്വേഷണ സംഘം കൊച്ചിയിലെത്തി ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാരിയരെ ചോദ്യം ചെയ്തു. നേരത്തെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ശേഖർകുമാറിനെ മിസോറമിലേക്ക് സ്ഥലംമാറ്റിയിരുന്നു.
കൊല്ലത്തെ കശുവണ്ടി വ്യാപാരിയായ അനീഷ് ബാബുവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസാണ് സംഭവങ്ങളുടെ തുടക്കം. തോട്ടണ്ടി ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരികളിൽ നിന്ന് പണം തട്ടിയെന്ന കേസിൽ ഇ.ഡി. അന്വേഷണം നടത്തിയിരുന്നു.
ഈ കേസ് ഒത്തുതീർപ്പാക്കാൻ ശേഖർകുമാർ ഏജന്റുമാർ വഴി രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു അനീഷ് ബാബുവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് ശേഖർകുമാറിനെതിരെ കേസെടുത്തിരുന്നു.
അനീഷിൽ നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇ.ഡി. ഏജന്റുമാരെന്ന് അവകാശപ്പെട്ട വിൽസൺ, മുകേഷ് കുമാർ എന്നിവരെ വിജിലൻസ് അറസ്റ്റ് ചെയ്തു. പിന്നാലെ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാരിയരെയും അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്തിന്റെ നിർദേശപ്രകാരമാണ് പണം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.
ഇ.ഡിയുടെ പ്രതിച്ഛായയെ ബാധിച്ച സംഭവമായതിനാലാണ് ഡൽഹി ഹെഡ്ക്വാർട്ടേഴ്‌സിലെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. പരാതിക്കാരനായ അനീഷ് ബാബുവിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് ശേഖർകുമാറിനെതിരെ ഇ.ഡി. കേസ് രജിസ്റ്റർ ചെയ്തത്.


