ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട ‘പ്രോജക്ട് മേഘാലയ’ കേസിൽ അന്വേഷണം ഊർജിതമാക്കി ചെന്നൈ പൊലീസ്. തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎമാർക്ക് സാമ്പത്തിക പ്രലോഭനം നൽകി സർക്കാർ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ടിവികെ ഉത്തംഗരൈ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമസഭയിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യുന്നതിനായി തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തതായും, അത് നിരസിച്ചതിനെ തുടർന്ന് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടായതായും പരാതിയിൽ ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് മുതിർന്ന ടെലിവിഷൻ മാധ്യമപ്രവർത്തകനെ ചെന്നൈ പൊലീസ് ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പിടിച്ചെടുക്കുകയും ചെയ്തു. ‘പുതിയ തലമുറൈ’ വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനായ വിജയനെ, കേസിലെ മുഖ്യപ്രതിയായ യൂട്യൂബർ തിരുനാവുക്കരശുമായി ആശയവിനിമയം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ചോദ്യം ചെയ്തത്.
അന്വേഷണത്തിൽ ഏകദേശം 15 ടിവികെ എംഎൽഎമാരെ സാമ്പത്തിക പ്രലോഭനങ്ങളിലൂടെ സ്വാധീനിക്കാനായിരുന്നു പദ്ധതിയെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ‘പ്രോജക്ട് മേഘാലയ’ എന്ന പേരിൽ നടന്നതായി പറയുന്ന ഗൂഢാലോചനയിൽ മാധ്യമപ്രവർത്തകനുൾപ്പെടെ മറ്റ് വ്യക്തികൾക്ക് പങ്കുണ്ടോയെന്നതും പരിശോധിച്ചുവരികയാണ്.
യൂട്യൂബർ തിരുനാവുക്കരശിനെ കേസിലെ മുഖ്യപ്രതിയായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയെയും സഹോദരൻ അശോകിനെയും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്തതും ഫോൺ പിടിച്ചെടുത്തതും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മാധ്യമ സംഘടനകൾ ആരോപിച്ചു. ഡിഎംകെ എംപി കനിമൊഴിയും ചെന്നൈ പ്രസ് ക്ലബും പൊലീസിന്റെ നടപടിക്കെതിരെ രംഗത്തെത്തി. അന്വേഷണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിടുകയാണെന്ന് കനിമൊഴി ആരോപിച്ചു.
എന്നാൽ അന്വേഷണം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ചെന്നൈ പൊലീസ് വിശദീകരിച്ചു. അതേസമയം, ഗൂഢാലോചനയിൽ ഡിഎംകെ നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം പാർട്ടി പൂർണമായും നിഷേധിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉന്നയിച്ച അടിസ്ഥാനരഹിത ആരോപണങ്ങളാണിതെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കി.


