പാലക്കാട്: ചിറ്റൂരില്‍ ആറ് വയസ്സുകാരന്റെ മരത്തില്‍ ദുരൂഹത വർധിക്കുന്നു. ഇരവങ്കാട് സ്വദേശികളായ മുഹമ്മദ് അനസ്-സൗഹിദ ദമ്ബതികളുടെ മകൻ സുഹാനെയാണ് കാണാതായി ഏകദേശം 21 മണിക്കൂറിന് ശേഷം വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെയും സാഹചര്യങ്ങളെയും ചൊല്ലി ദുരൂഹതകള്‍ ഏറുകയാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുഹാൻ സഹോദരനുമായി പിണങ്ങി പുറത്തേക്ക് പോയതാകാം എന്നാണ് പ്രാഥമിക നിഗമനമെങ്കിലും, കുട്ടിക്ക് തനിയെ ഇത്രയും ദൂരത്തേക്ക് ഒറ്റക്ക് പോകാൻ കഴിയില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നു.
ആദ്യഘട്ടത്തില്‍ പോലീസ് നായ മണംപിടിച്ച് എത്തിയ കുളത്തിലായിരുന്നില്ല മൃതദേഹം ഉണ്ടായിരുന്നത്. അവിടെനിന്ന് നൂറ് മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി സാധാരണ പോകാറില്ലാത്ത, എത്തിപ്പെടാൻ പ്രയാസമുള്ള ഒരു സ്ഥലത്താണ് ഈ കുളം സ്ഥിതി ചെയ്യുന്നത്.
റോഡില്‍ നിന്ന് മാറിയുള്ള ഈ കുളത്തിലേക്ക് എത്തണമെങ്കില്‍ ചെറിയ പാലങ്ങളും ചാലുകളും കടക്കേണ്ടതുണ്ട്. ആറ് വയസ്സുകാരനായ കുട്ടിക്ക് ഇത്തരമൊരു വഴിയിലൂടെ തനിയെ പോകാൻ സാധിക്കില്ലെന്നാണ് നഗരസഭാ ചെയർമാനും നാട്ടുകാരും പറയുന്നത്. കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിമരുന്നിടുന്നത് ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ഇതേ കുളത്തില്‍ ആളുകള്‍ കുളിച്ചിരുന്നു എന്ന വെളിപ്പെടുത്തലാണ്.
അപ്പോഴൊന്നും മൃതദേഹം ശ്രദ്ധയില്‍പ്പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ട്. കൂടാതെ, കുളം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് കുട്ടി അബദ്ധത്തില്‍ വഴുതി വീഴാനുള്ള സാധ്യതയും കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരെങ്കിലും കുട്ടിയെ ബോധപൂർവം അവിടെ എത്തിച്ചതാണോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെയും പ്രദേശവാസികളുടെയും ആവശ്യം. സംഭവത്തില്‍ ചിറ്റൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










