ചന്ദ്രനിൽ പോയാലും അവിടെ ഒരു മലയാളിയുടെ ചായക്കടയെങ്കിലും കാണുമെന്ന് തമാശയായി നമ്മൾ പറയാറില്ലേ. ലോകത്തിന്റെ ഓരോ കോണിലും ചെന്നെത്തിയിട്ടും ഇതുവരെ ഭൂമിവിട്ട് പോകാൻ മലയാളിക്ക് ആയിട്ടില്ല. പക്ഷേ ആ കഥയൊക്കെ ഇനി മാറാൻ പോകുകയാണ്. അതെ, ചന്ദ്രനിലേക്ക് എത്തില്ലെങ്കിലും ഒരു മലയാളി ഇതാ ശൂന്യാകാശത്തെ സ്പർശിക്കാൻ പോവുകയാണ്. അതും കുറച്ച് ദിവസങ്ങളിലേക്കല്ല, ഏകദേശം എട്ട് മാസത്തോളം നീളുന്ന ദൗത്യമാണത്. മനുഷ്യരാശിയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങളുമായി നാസയുടെ അസ്‌ട്രോനട്ട് ഡോ. അനിൽ മേനോൻ ജൂലൈ 14ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും. ഒറ്റപ്പാലത്തിന്റെ വേരുകളുള്ള ഈ മലയാളി, ശാസ്ത്രലോകത്തിന്റെ ചരിത്രത്തിൽ മറ്റൊരു അഭിമാന അധ്യായം കൂടി എഴുതാൻ ഒരുങ്ങുകയാണ്.
കസഖ്സ്ഥാനിലെ ബൈകൊണുർ കോസ്‌മൊഡ്രോമിൽ നിന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കൊസ്‌മൊസിന്റെ സൊയുസ് എംഎസ്-29 (Soyuz MS-29) സ്‌പേസ്‌ക്രാഫ്റ്റിലാണ് അദ്ദേഹം ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്ക് പറക്കുന്നത്. ഏകദേശം 240 ദിവസം നീണ്ടുനിൽക്കുന്ന ഈ കന്നി ബഹിരാകാശ യാത്രയ്ക്ക് ശേഷം 2027-ലായിരിക്കും അദ്ദേഹം ഭൂമിയിലേക്ക് തിരിച്ചെത്തുക.
റോസ്‌കൊസ്‌മൊസ് അസ്‌ട്രോനട്ടുകളായ പ്യാതുർ ദ്യുറോവ്, അന്ന കിക്കിന എന്നിവരാണ് ഈ ദൗത്യത്തിൽ അദ്ദേഹത്തിന്റെ സഹയാത്രികർ. ശാസ്ത്രം, സാങ്കേതികവിദ്യ, സൈനികം എന്നീ മേഖലകളിൽ മുദ്രപതിപ്പിച്ച 49കാരനായ ഡോ. അനിലിന്റെ കരിയറില്‍ ഏറ്റവും നിർണായകമാണ് ഈ യാത്ര. നാസയുടെ ബഹിരാകാശ സഞ്ചാരിയും എമർജൻസി മെഡിസിൻ ഡോക്ടറും യുഎസ് സ്പേസ് ഫോഴ്‌സ് കേണലുമാണ് 49-കാരനായ അനിൽ മേനോൻ.
മലയാളിക്ക് അഭിമാനിക്കാൻ ഒറ്റപ്പാലത്തെ വേരുകൾ
അനിൽ മേനോന്റെ വേരുകൾ ഇന്ത്യക്ക് മാത്രമല്ല, യുക്രൈനും അവകാശപ്പെട്ടതാണ്. ഒറ്റപ്പാലം സ്വദേശിയാണ് അനിൽ മേനോന്റെ അച്ഛൻ ശങ്കരൻ മേനോൻ. പഠനത്തിനായി യു.എസിലെത്തിയ അദ്ദേഹം പിന്നീട് യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സാമോലെങ്കോയെ വിവാഹം കഴിച്ചു. യു.എസിലെ മിനിയാപോളീസിലാണ് അനിൽ മേനോന്റെ ജനനം. വൈസ്രോയിയുടെ കൗൺസിൽ അംഗവും കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന ചേറ്റൂർ ശങ്കരൻ നായർ ഇദ്ദേഹത്തിന്റെ പൂർവികനായിരുന്നു എന്നൊരു അപൂർവ്വതയുമുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസാധ്യ മികവ് പുലർത്തിയ അദ്ദേഹം 1995-ൽ ഹാർവഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബാച്ചിലേഴ്‌സ് ബിരുദം നേടി.
തുടർന്ന് സ്റ്റാൻഫഡിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ഓഫ് സയൻസും, സ്റ്റാൻഫഡ് മെഡിക്കൽ സ്‌കൂളിൽ നിന്ന് 2006-ൽ ഡോക്ടർ ഓഫ് എഡിസിൻ (MD) ബിരുദവും സ്വന്തമാക്കി. പഠനകാലത്ത് നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഹണ്ടിങ്ടൻ ഡിസീസിനെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. പിന്നീട് എമർജൻസി മെഡിസിനിലും ഏറോസ്‌പേസ് മെഡിസിനിലും റെസിഡൻസിയും പൂർത്തിയാക്കി. അദ്ദേഹത്തിന്റെ ഭാര്യ വിൽഹെം എന്ന അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. അവർ 2024 സെപ്തംബറിൽ സ്‌പേസ്എക്‌സ് പോളാരിസ് ഡോൺ സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ദിവസം ഭ്രമണപഥത്തിൽ സഞ്ചരിച്ചിരുന്നു. ഇവർക്ക് രണ്ട് മക്കളാണുള്ളത്.
പോളിയോ വാക്സിനേഷൻ മുതൽ യുഎസ് സ്പേസ് ഫോഴ്സ് കേണൽ വരെ
തുടർ പഠന സമയത്ത് റോട്ടറി അംബാസഡർ സ്കോളറായി ഒരു വർഷം ഇന്ത്യയിൽ താമസിച്ച് പോളിയോ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയായ ചരിത്രവും അനിൽ മേനോനുണ്ട്. വൈദ്യശാസ്ത്രം, പ്രതിരോധ മേഖല, മനുഷ്യ ബഹിരാകാശയാത്ര എന്നിവയിൽ അദ്ദേഹം കരിയർ കെട്ടിപ്പടുത്തു. യുഎസ് എയർഫോഴ്സിൽ ലഫ്റ്റനന്റ് കേണലായും നിലവിൽ യുഎസ് സ്പേസ് ഫോഴ്സ് കേണലായും സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, അഫ്ഗാനിസ്ഥാനിലെ ‘ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം’ യുദ്ധമുന്നണിയിലും പങ്കാളിയായിട്ടുണ്ട്.
ഇതിനുപുറമെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിലെ ക്ലൈംബർമാരെ സഹായിക്കുന്ന ഹിമാലയൻ റെസ്ക്യൂ അസോസിയേഷനിലും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് 2014-ൽ ഫ്‌ളൈറ്റ് സർജനായി നാസയിൽ ചേർന്ന അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. തുടർന്ന് 2018-ൽ ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്‌സിലേക്ക് മാറി. കമ്പനിയുടെ മെഡിക്കൽ പ്രോഗ്രാം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. സ്‌പേസ്എക്‌സിനെ ആദ്യത്തെ മനുഷ്യസഹിത ബഹിരാകാശ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്നതിനും അദ്ദേഹം പിന്തുണ നൽകി. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഹെവി-ലിഫ്റ്റ് ലോഞ്ച് സംവിധാനമായ സ്റ്റാർഷിപ്പിന്റെ വികസനത്തിന് പിന്നിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
മസ്കിന്റെ സ്പേസ് എക്സിൽ കമ്പനിയുടെ ആദ്യത്തെ മെഡിക്കൽ പ്രോഗ്രാം ആരംഭിച്ച അദ്ദേഹം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ആദ്യ ദൗത്യങ്ങളുടെ ഭാഗമാകുകയും ചെയ്തു. ചന്ദ്ര-ചൊവ്വാ ദൗത്യങ്ങൾക്കായി വികസിപ്പിക്കുന്ന ‘സ്റ്റാർഷിപ്പ്’ മെഗാ റോക്കറ്റിന്റെ നിർമ്മാണത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് 2021 ഡിസംബറിലാണ് നാസയുടെ അസ്‌ട്രോനട്ട് കാൻഡിഡേറ്റായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് രണ്ട് വർഷത്തെ കഠിനമായ അസ്‌ട്രോനട്ട് ട്രെയിനിങ് പ്രോഗ്രാം 2024 ജനുവരിയിൽ പൂർത്തിയാക്കി.
ബഹിരാകാശ നിലയത്തിലെ ദൗത്യങ്ങൾ
മാനവരാശിയെ തന്നെ മാറ്റിക്കുറിക്കാവുന്ന വലിയ ദൗത്യങ്ങളാണ് അനിൽ മേനോന്റെ മുന്നിലുള്ളത്. ഭാവിയിലെ ഡീപ് സ്പേസ് ദൗത്യങ്ങൾക്ക് മുന്നോടിയായി അതീവ നിർണ്ണായകമായ ഗവേഷണങ്ങളാണ് ബഹിരാകാശ നിലയത്തിൽ ഈ സംഘം നടത്തുക. ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മേനോന്‍ വിവിധ പരീക്ഷണങ്ങളുണ്ടാകും. മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്‌ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കലാണ് അടുത്ത പരീക്ഷണം. ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ഈ സാങ്കേതികവിദ്യ വളരെ നിര്‍ണായകമായി മാറിയേക്കാം.
ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകളും മേനോന്‍ നടത്തും. ഭാവിയിലെ ദീര്‍ഘകാല ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സൂപ്പർ കംപ്യൂട്ടറുകൾ, എഐ, ആധുനിക മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സെമികണ്ടക്ടർ ക്രിസ്റ്റലുകൾ ബഹിരാകാശത്ത് വെച്ച് നിർമ്മിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കും അദ്ദേഹമടങ്ങുന്ന ടീം നേതൃത്വം നൽകും.


