പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ മുഴുവൻ നിഷേധിച്ച് പ്രതി ചെന്താമര. കേസിലെ 81 സാക്ഷികളിൽ 46 പേരുടെ മൊഴികളാണ് ഇതിനകം പ്രതിക്ക് വായിച്ചു കേൾപ്പിച്ചത്. കൊലപാതക സമയത്ത് പ്രതിയെ കണ്ടുവെന്നതുൾപ്പെടെ ഉയർന്ന എല്ലാ മൊഴികളും ചെന്താമര തള്ളിക്കളഞ്ഞതായി കോടതി രേഖപ്പെടുത്തി.
2025 ജനുവരി 27-ന് നടന്ന നെൻമാറ ഇരട്ടക്കൊലക്കേസിന്റെ അന്തിമ വിചാരണ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിൽ പ്രതി ചെന്താമരയെ സാക്ഷിമൊഴികൾ വിശദമായി വായിച്ചു കേൾപ്പിക്കുന്ന ഘട്ടത്തിലാണ് കോടതി.
46 സാക്ഷികളുടെ മൊഴികൾ വായിച്ചു കേൾപ്പിച്ചതിന് പിന്നാലെ, അവയ്ക്കുള്ള പ്രതിയുടെ വിശദീകരണം കോടതി ചോദിച്ചു. എന്നാൽ മൊഴികളിൽ പറയുന്ന കാര്യങ്ങളൊന്നും സത്യമല്ലെന്നാണ് ചെന്താമര മറുപടി നൽകിയത്.





