കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയ ദുരന്തസ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയതും തിരിച്ചറിയാൻ കഴിയാത്തതുമായ മൃതദേഹങ്ങൾ സംസ്കരിക്കാനൊരുങ്ങി അധികൃതർ. മൃതദേഹങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നത് അണുബാധയ്ക്ക് കാരണമാകാൻ സാധ്യതയുള്ളതിനാലാണ് നടപടി.
ദുരന്തത്തിൽ ഇതുവരെ 675 മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അനൗദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 700 കടന്നിട്ടുണ്ട്. ഇന്ത്യയുടെ തെക്കേയറ്റത്തിന് സമീപമുള്ള ചിത്വാനിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്ന് 233 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മൃതശരീരങ്ങൾ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള സൗകര്യം ആശുപത്രികളിൽ പരിമിതമാണ്. താൽക്കാലിക സംവിധാനങ്ങളിൽ ദിവസങ്ങളോളം മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് അണുബാധയ്ക്കും രൂക്ഷമായ ദുർഗന്ധത്തിനും കാരണമാകുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി. നിലവിൽ ഒഴിഞ്ഞുകിടന്ന ഒരു വീട് താൽക്കാലിക മോർച്ചറിയാക്കി മാറ്റിയെങ്കിലും അവിടെയും മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്.
മൃതശരീരങ്ങളുടെ ഡിഎൻഎ സാമ്പിളുകളും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് വിവരങ്ങളും ചിത്രങ്ങളും അധികൃതർ ശേഖരിച്ചിട്ടുണ്ട്. പ്രത്യേക നമ്പറും ലൊക്കേഷൻ ടാഗും നൽകിയായിരിക്കും മൃതദേഹങ്ങൾ സംസ്കരിക്കുക. പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ കണ്ടെത്തിയാൽ, സംസ്കരിച്ച സ്ഥലം തിരിച്ചറിയാൻ ഈ വിവരങ്ങൾ സഹായിക്കും.
ബന്ധുക്കൾ എത്തിയാൽ ആവശ്യമെങ്കിൽ മൃതദേഹങ്ങൾ പുറത്തെടുത്ത് മരണാനന്തര ചടങ്ങുകൾക്കായി കൈമാറാനും സൗകര്യമൊരുക്കും. ഇതിനായി ഒന്നര മീറ്റർ ആഴത്തിലുള്ള കുഴികളാണ് തയ്യാറാക്കുന്നത്. ഇതുവരെ 100 മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽപ്പെട്ട ഏകദേശം 2,500 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ നിരവധി വിദേശികളും ഉൾപ്പെടുന്നതായാണ് വിവരം.











