കൊച്ചി: അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾക്ക് പകരം കൃത്യമായ പ്ലാനിങ്ങും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേർന്ന ‘ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊച്ചി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെയിൻ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫുമായി നടത്തിയ ‘മാസ്റ്റേഴ്സ് ഇൻ സോഷ്യൽ എൻജിനീയറിങ്’ എന്ന സംവാദത്തിൽ, സോഷ്യൽ എൻജിനീയറിങ് എന്നത് ജനങ്ങളെ സ്വാധീനിക്കാനോ രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ ഉള്ള തന്ത്രമല്ല എന്നും ഒരു പ്രോജക്റ്റ് മാനേജ്‌മെന്റ് ശൈലിയിൽ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശാസ്ത്രീയമായ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾ തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടെന്ന് സതീശൻ പറഞ്ഞു. ഗൾഫിലേക്ക് പോകുന്നതുപോലെയല്ല യൂറോപ്പിലേക്ക് പോകുന്നത്. ഗൾഫിൽനിന്നു പണം നാട്ടിലേക്ക് വരുന്നുണ്ട്. എന്നാൽ യൂറോപ്പിൽനിന്ന് അങ്ങനെയല്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ യുവാക്കളെ നാട്ടിൽ നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കും. അത് യുവാക്കളുമായി ബന്ധപ്പെട്ട വകുപ്പ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.










