തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. ബാഗുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അനീഷ, ഭവി എന്നീ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് റൂറൽ എസ് പി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിങ്ങനെ. ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അമ്മയാണ് ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിന്‍റെ മരണം സ്വാഭാവികമല്ല, കൊലപാതകമാണെന്നും പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം അമ്മയായ അനീഷ ഭവിയെ ഏൽപിക്കുകയും അയാൾ കുഴിച്ചിടുകയും ചെയ്തു. കൊലപാതകത്തെ കുറിച്ച് പ്രതി ഭവിക്ക് അറിയാമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
2020 മുതൽ ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നതും ബന്ധത്തിലാകുന്നതും. അനീഷ ലാബ് ടെക്നീഷ്യയാണ്. വീട്ടുകാരറിയാതെയാണ് അനീഷ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തിൽ കുരുങ്ങി, വയറ്റിനുള്ളിൽ വെച്ച് തന്നെ മരിച്ചെന്നാണ് പെണ്‍കുട്ടി നൽകുന്ന മൊഴി. കുഞ്ഞിനെ വീടിനടുത്ത് തന്നെ കുഴിച്ചുമൂടി. കുഞ്ഞിന്‍റെ മരണമുണ്ടായാൽ ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചുവെച്ചിരുന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്.




