പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിൽ കുഞ്ഞ് മരിച്ചു. ചികിത്സാപ്പിഴവാണ് കാരണമെന്ന് അച്ഛൻ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. വണ്ടിത്താവളം മണിയാട്ടുകുളമ്പ് സ്വദേശികളായ നാരായണൻകുട്ടിയുടെയും ആനന്ദിയുടെയും രണ്ടാമത്തെ കുഞ്ഞാണ് ചൊവ്വാഴ്ച ഉച്ചയോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും ഡിഎംഒയുടെ നിർദേശമനുസരിച്ച് തുടർനടപടിയുണ്ടാകുമെന്നും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. അശ്വിൻ പറഞ്ഞു.
ആനന്ദി ഗർഭിണിയായതു മുതൽ ചിറ്റൂർ താലൂക്കാശുപത്രിയിലാണ് പരിശോധിപ്പിച്ചിരുന്നത്. അവസാന മാസത്തെ സ്കാൻ റിപ്പോർട്ടിൽ കുഞ്ഞിന്റെ തല തിരിഞ്ഞാണ് ഇരിക്കുന്നതെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നതായി നാരായണൻകുട്ടി പറഞ്ഞു. ബുധനാഴ്ച ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ടതിനാൽ 4.20-ഓടെ താലൂക്കാശുപത്രിയിൽ എത്തിച്ചു.
ആനന്ദിയെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് കുട്ടിയുടെ പിൻഭാഗം പുറത്തേക്ക് എത്തിനിൽക്കുന്ന നിലയിലായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അമ്മയുടെ ജീവൻകൂടി അപകടത്തിലാകാനുള്ള സാധ്യതയുള്ളതിനാൽ ശസ്ത്രക്രിയ കൂടാതെത്തന്നെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണനുണ്ണി പറഞ്ഞു. കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടതിനാൽ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു.
താലൂക്കാശുപത്രിയിൽ കുട്ടികളുടെ ഐസിയു ഇല്ലാത്തതുമൂലമായിരുന്നു ഇത്. അതേസമയം, കുഞ്ഞിന്റെ ഇടതുകൈയിലെ അസ്ഥി ഒടിയുകയും തോൾഭാഗത്തെ ഞരമ്പ് മുറിയുകയും ചെയ്തിരുന്നതായും തലയിൽ രക്തം കട്ടപിടിച്ചതുമൂലമാണ് ജീവൻ നഷ്ടപ്പെട്ടതെന്നും സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞതായി നാരായണൻകുട്ടി പറഞ്ഞു. ഇതേത്തുടർന്നാണ് പരാതി നൽകിയത്. ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കുഞ്ഞ് മരിക്കാനിടയായ സാഹചര്യം അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിവേണമെന്നാണ് ആവശ്യം.




