എറണാകുളം: കൊച്ചിയിലെ വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പിടിയിലായ പ്രതി കെവിൻ പരസ്പര വിരുദ്ധമായ മൊഴികൾ നൽകുന്നതായി പൊലീസ്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങൾ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
ബാംഗ്ലൂർ ഐഐഎം പഠനമുറപ്പിച്ചിരുന്ന കെവിൻ, പ്രതിമാസം രണ്ടര ലക്ഷം രൂപയിലേറെ വരുമാനമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. അമ്മയുടെ മരണത്തിന് ശേഷം ഒരു വർഷമായി ഒറ്റയ്ക്കാണ് താമസം. ഉന്നതരുമായുള്ള ബന്ധങ്ങൾ ഉപയോഗിച്ച് ലഹരി ഇടപാടിലേക്ക് കടന്നതായും, ബെംഗളൂരു വഴി ലഹരി എത്തിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നൈറ്റ് പാർട്ടികളിൽ പ്രധാന ലഹരി വിതരണക്കാരനായിരുന്നു കെവിൻ എന്നും, കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിക്ക് ലഹരി എത്തിച്ചത് ഇയാളാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഇടയ്ക്കിടെ തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
തൃക്കാക്കരയിൽ നിന്നാണ് കെവിനെ ഡാൻസാഫ് സംഘം ആണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്‌സ്റ്റസി പിൽസും പിടിച്ചെടുത്തു. ലഹരി ഇടപാടിലൂടെ സമ്പാദിച്ചതായി സംശയിക്കുന്ന ഒരു ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ നേരത്തെയും ഡാൻസാഫിന്റെ പിടിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.






