റിയോ ഡി ജനീറോ: ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ ഇനി തിരിച്ചുവരില്ലെന്ന് വ്യക്തമാക്കി സൂപ്പർതാരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് യൂണിവേഴ്സിഡാഡ് സെൻട്രലിനെ 4-2ന് തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് സാധ്യതയില്ലെന്ന് നെയ്മർ വീണ്ടും വ്യക്തമാക്കിയത്.
ലോകകപ്പിൽ ബ്രസീൽ പുറത്തായതിന് പിന്നാലെ ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചുവെന്ന് നെയ്മർ നേരത്തേ സൂചന നൽകിയിരുന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ഇനി ബ്രസീലിനായി കളിക്കാനുള്ള ആഗ്രഹമില്ലെന്ന് താരം വ്യക്തമാക്കി.
“ദേശീയ ടീമിനൊപ്പമുള്ള എന്റെ അധ്യായം അവസാനിച്ചു. ബ്രസീലിനായി കളിക്കാനായതിൽ അഭിമാനമുണ്ട്. മഞ്ഞക്കുപ്പായത്തിനായി എന്റെ ജീവനും ആത്മാർത്ഥതയും നൽകി ഞാൻ പൊരുതി. പക്ഷേ ഇനി അതിലേക്ക് തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” എന്ന് നെയ്മർ മത്സരശേഷം പറഞ്ഞു.
അടുത്തിടെ സാന്റോസ് ടീമിനൊപ്പം വെനിസ്വേലയിലേക്ക് യാത്ര ചെയ്യാതെ പോക്കർ ടൂർണമെന്റിൽ പങ്കെടുത്തെന്ന റിപ്പോർട്ടുകളും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം കാർഡ് കളിക്കുന്നതും ഗോൾഫ് ഷോട്ട് അടിക്കുന്നതും അനുകരിച്ചുള്ള ആഘോഷത്തിലൂടെയാണ് നെയ്മർ വിമർശകർക്കുള്ള മറുപടി നൽകിയത്.
സാന്റോസിലെ യുവതാരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകളും താരം തള്ളി. സമനിലയ്ക്ക് ശേഷം ടീമിന്റെ പ്രകടനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും, ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനം ആവശ്യപ്പെടാൻ തനിക്ക് അവകാശമുണ്ടെന്നും നെയ്മർ പറഞ്ഞു.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പിന്മാറുന്ന നെയ്മർ ഇനി മുഴുവൻ ശ്രദ്ധയും ക്ലബ് ഫുട്ബോളിലേക്കാണ് കേന്ദ്രീകരിക്കുക. പെലെയെ മറികടന്ന് ബ്രസീലിന്റെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനെന്ന നേട്ടത്തോടെയാണ് നെയ്മർ ദേശീയ ടീമിനോട് വിടപറയുന്നത്. 2016 റിയോ ഒളിമ്പിക്സിൽ ബ്രസീലിന് ആദ്യ ഒളിമ്പിക് ഫുട്ബോൾ സ്വർണം നേടിക്കൊടുക്കുന്നതിലും നെയ്മർ നിർണായക പങ്കുവഹിച്ചിരുന്നു.


