തിരുവനന്തപുരം: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നെയ്യാർ അണക്കെട്ടു നിറയുന്നതിനാൽ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ടിവന്നേക്കും. നെയ്യാറിലേക്കു കൂടുതൽ വെള്ളം എത്തുന്നതിനാൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന് പഞ്ചായത്തുകൾക്കും, റവന്യൂ അധികൃതർക്കും ഇറിഗേഷൻ വകുപ്പ് അറിയിപ്പു നൽകി.
തിങ്കളാഴ്ച രാവിലെ അണക്കെട്ടിന്റെ സംഭരണശേഷിയുടെ 98 ശതമാനത്തോളം വെള്ളം ഉയർന്നിരുന്നു. തുടർന്ന് നാല് ഷട്ടറുകളും 20 സെൻറീമീറ്റർ വീതം കൂടുതൽ ഉയർത്തി. ഇത് കണക്കിലെടുത്താണ് നെയ്യാറിന്റെ തീരത്തെ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പഞ്ചായത്തുകൾക്കും ജലാശയം ഉൾപ്പെടുന്ന അമ്പൂരി, കള്ളിക്കാട് പഞ്ചായത്തുകളിൽ വെള്ളംകയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ആൾക്കാരെ മാറ്റാൻ അറിയിപ്പുനൽകിയത്.
അണക്കെട്ടിലേക്കുള്ള ജലമൊഴുക്ക് സെക്കൻഡിൽ 178.869 മീറ്ററാണ്. പുറത്തേക്കുള്ളത് 138.762-ഉം. നിലവിൽ നാല് ഷട്ടറുകളും 60 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ജലനിരപ്പുയർന്നാൽ റെഡ് അലർട്ട് നൽകുമെന്നും രാത്രിയോടെ നീരൊഴുക്ക് കുറഞ്ഞതായും ഇറിഗേഷൻ വകുപ്പ് പറഞ്ഞു. എന്നാൽ 26 വരെ മഴ കനക്കുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.










