മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി അവസാനിച്ചപ്പോൾ മത്സരത്തിനൊരുങ്ങി 12 സ്ഥാനാർത്ഥികൾ. ഇടതു സ്ഥാനാർത്ഥി എം. സ്വരാജ്, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി അൻവർ, ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്ജും ഇന്ന് പത്രിക നൽകി. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞ ദിവസം നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്നു.
പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസം ആദ്യം പത്രിക നൽകിയത് ഇടതു സ്ഥാനാർത്ഥി എം സ്വരാജാണ്. മന്ത്രി വി അബ്ദുറഹ്മാനും സിപിഎം നേതാക്കളായ വിജയരാഘവനും ഉൾപ്പെടെയുള്ള നേതാക്കൾ സ്വരാജിനെ അനുഗമിച്ചു. തൃണമൂലിന്റെ ഔദ്യോഗിക ചിഹ്നമായ പുല്ലും പൂവും തന്നെയാണ് അൻവറും ആവശ്യപ്പെട്ടുകൊണ്ട് തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ അൻവർ പുതിയ മുന്നണി രൂപികരിച്ചു പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരൻ്റെ ഒപ്പം എത്തി എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് പത്രിക സമർപ്പിച്ചു.
എൻഡിഎ ഘടകകക്ഷിയായ എസ് ജെ ഡി സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിനിർണയത്തെപ്പറ്റി മുന്നണിയിൽ ചർച്ച നടക്കാത്തതിലുള്ള പ്രതിഷേധമാണ് സതീഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം എന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. പി വി അൻവറിന്റെ അപരനായി അൻവർ സാദത്തും പത്രിക നൽകിയിട്ടുണ്ട്. ചുങ്കത്തറയിലെ കോൺഗ്രസ് പ്രവർത്തകനാണ് അൻവർ സാദത്ത്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. അഞ്ചാം തീയതി വൈകിട്ട് മൂന്നുമണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി.






