കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രതിയെ അറസ്റ്റ് ചെയ്ത ആദ്യദിവസം തന്നെ ജാമ്യം ലഭിച്ച സംഭവവും കോടതി വിമർശിച്ചു.
പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായും അറസ്റ്റുമായി ബന്ധപ്പെട്ട നിയമനടപടികൾ മനഃപൂർവം പാലിക്കാതിരുന്നതിലൂടെ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതായും ജസ്റ്റിസ് ബദറുദ്ദീൻ നിരീക്ഷിച്ചു. അറസ്റ്റിന്റെ കാരണം പ്രതിയെ അറിയിക്കണമെന്ന നിയമനിബന്ധന പോലും പാലിക്കാത്തത് പ്രതിയെ സഹായിക്കാനാണെന്ന സംശയം ശക്തിപ്പെടുത്തുന്നതായും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്നും പ്രതിയുടെ അഭിഭാഷകനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് ഈ കേസിൽ ഉണ്ടായതെന്നും കോടതി വിമർശിച്ചു.
നിതിൻ രാജിന്റെ കുടുംബം നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഡോ. എം.കെ. റാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലെ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തതിനാൽ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു.
പ്രതിയെ പിടികൂടാൻ പൊലീസ് ആത്മാർഥമായ ശ്രമം നടത്തിയില്ലെന്നും പ്രതിക്ക് അനുകൂലമായ സമീപനമാണ് അന്വേഷണസംഘം സ്വീകരിച്ചതെന്നും കോടതി നിരീക്ഷിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതിയെ രക്ഷിക്കാനുള്ള ഗൂഢാലോചന ഉണ്ടായെന്ന ഗുരുതര പരാമർശവും കോടതി നടത്തി. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇല്ലെങ്കിൽ കോടതി കൂടുതൽ ഇടപെടൽ നടത്തേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.












