തൃശ്ശൂർ: സംസ്ഥാനത്ത് വ്യവസായ നയത്തിന് സമാനമായി പുതിയ ഗതാഗത നയം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.
റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങളും പിഴകളും ശിക്ഷകളും മാത്രം കൊണ്ട് റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും റോഡുകൾ മര്യാദയോടെ ഉപയോഗിക്കുന്ന സംസ്കാരം വളർത്തുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഗതാഗത സാക്ഷരതാ യജ്ഞം’ എന്ന താൽക്കാലിക പേരിലുള്ള പദ്ധതിക്ക് അനുയോജ്യമായ പേരുകൾ നിർദേശിക്കാനും മന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പ്ലസ് ടു പഠനം പൂർത്തിയാകുമ്പോഴേക്കും വിദ്യാർഥികൾക്ക് ലൈസൻസ് ലഭിക്കുന്ന രീതിയിൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ പ്രീ-ലൈസൻസ് പദ്ധതി ഉൾപ്പെടുത്താൻ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. ഇതിനായി വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് വാഹനങ്ങളുടെ പ്രവർത്തനവും സാങ്കേതികതയും മനസ്സിലാക്കാൻ പഴകിയ വാഹനങ്ങൾ സ്‌കൂളുകളിൽ എത്തിച്ച് പഠനാവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ നിലവിൽ 1.92 കോടി വാഹനങ്ങളുണ്ടെന്നും ഇതിൽ ഒരു കോടിയിലേറെ വാഹനങ്ങൾ നിരത്തിലുണ്ടെന്നും സി.പി. ജോൺ പറഞ്ഞു. റോഡിലിറങ്ങുന്നവരിൽ ഭൂരിഭാഗവും പുതിയ തലമുറയിലെ ഡ്രൈവർമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് കേരളത്തിൽ എവിടെനിന്നും 10 മുതൽ 15 മിനിറ്റിനുള്ളിൽ രോഗികൾക്ക് ആംബുലൻസ് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
റോഡ് ഗതാഗതത്തിന് പുറമെ സംസ്ഥാനത്തെ ജലഗതാഗത സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രിയദർശിനി പദ്ധതി മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്നും ആൺകുട്ടികൾക്കും പുരുഷ വയോധികർക്കും കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.


