കൽപറ്റ: എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒന്നാം പ്രതി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യും, മുൻ ഡിസിസി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ രണ്ടാം പ്രതിയും, മുൻ കോൺഗ്രസ് നേതാക്കൾ കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവർ മൂന്നും നാലും പ്രതികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
വിഷം കഴിച്ച് ജീവനൊടുക്കുന്നതിന് മുമ്പ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിലാണ് എൻ.എം. വിജയൻ സാമ്പത്തിക പ്രതിസന്ധിയും നേതാക്കളുടെ വഞ്ചനയും തുറന്നുപറഞ്ഞത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ മറ്റൊരു കത്തിൽ പാർട്ടി നേതാക്കൾ തനിക്കെതിരായി പ്രവർത്തിച്ചതായും, ബത്തേരി അർബൻ ബാങ്ക് നിയമനത്തിനായി പണം വാങ്ങിയത് എം.എൽ.എയും അപ്പച്ചനുമാണെന്നും വിജയൻ ആരോപിച്ചിരുന്നു.
നിയമനത്തിനായി സ്വീകരിച്ച പണം മൂന്ന് പാർട്ടി നേതാക്കൾ തമ്മിൽ വിഭജിച്ചതായും കത്തിൽ പറയുന്നു. ഇതുസംബന്ധിച്ച സമാനമായ കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വിജയൻ സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ചിരുന്നു എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.


