കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ കണ്ടെത്തിയതായി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കണക്കെടുപ്പുമായി ബന്ധപ്പെട്ടാണ് കോടതിയുടെ രൂക്ഷ വിമർശനം. ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.
ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന 43 വർഷമായി നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2011-12 മുതൽ 2019-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകൾ ഇപ്പോഴും തീർപ്പാകാതെ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വഴിപാടായി ലഭിച്ച സ്വർണം, വെള്ളി പാത്രങ്ങൾ, കുങ്കുമം തുടങ്ങിയവയുടെ കണക്കുകൾ കൃത്യമായ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റിൽ കണ്ടെത്തി. സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്ന് നിർദേശിച്ച ഹൈക്കോടതി, നിലവിലെ ഓഡിറ്റിന്റെ പുരോഗതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നാളെ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു.











