ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനങ്ങൾക്കിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഇന്ന് നടന്ന ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷയാണ് (AIAPET) വീണ്ടും നടത്തുക. രാജസ്ഥാനിലെ ജയ്പൂരിലെ ശ്രീ സത്യസായി പിജി കോളജ് സെന്ററിലെ 49 ഉദ്യോഗാര്‍ഥികള്‍ക്കായാണ് പുനഃപരീക്ഷ. സെന്ററിലെ വൈദ്യുതി തകരാര്‍ കാരണം 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ഉദ്യോഗാര്‍ഥികളോട് എന്‍ടിഎ ഖേദം പ്രകടിപ്പിച്ചു.
ഇന്ന് നടന്ന പരീക്ഷക്ക് രാജ്യത്താകെ 36,979 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 200 കേന്ദ്രങ്ങളിലായി ഇതില്‍ 35,837 പേര്‍ പരീക്ഷയെഴുതി. എന്നാല്‍ ജയ്പൂരിലെ ശ്രീ സത്യസായി പിജി കോളജ് പരീക്ഷാ കേന്ദ്രത്തില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായില്ല. പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുണ്ടായ പ്രശ്‌നമാണ് വൈദ്യുതി മുടക്കത്തിന് കാരണമായതെന്ന് എന്‍ടിഎ പറയുന്നു.











