തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാല് ദിവസം മുമ്പുതന്നെ വിതരണം പൂർത്തിയാക്കാനായതായും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോ വഴി ലക്ഷ്യമിട്ട 5,93,408 ഓണക്കിറ്റുകളും തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചു. ഇതിന് പുറമെ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. ടിഎസ്ഒകളിൽനിന്ന് ലഭിച്ച ആകെ ഡിമാൻഡ് 6,02,310 കിറ്റുകളാണ്.
ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും സപ്ലൈകോ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഓണവിപണിയിൽ പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കുകയും 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഓണം ഫെയറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.


