തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. കെജിഎംസിടിഎയുടെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ‘ഡയസ്‌നോൺ’ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും ഹാജരാകാത്ത ഡോക്ടർമാരുടെ ഹാജർ വെട്ടുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക് നൽകണമെന്ന് ഡി.എം.ഇ ആവശ്യപ്പെട്ടിരുന്നെങ്കിലും വകുപ്പ് മേധാവികൾ കണക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. ശമ്പള കുടിശ്ശിക അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക എന്നിവയാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ. ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ കെജിഎംസിടിഎ ധർണയും സംഘടിപ്പിച്ചു. സർക്കാർ നിലപാട് കടുപ്പിച്ചാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സംഘടനയുടെ നിലപാട്.
അടിയന്തര ശസ്ത്രക്രിയകൾ തുടരുന്നുണ്ടെങ്കിലും, മുൻകൂട്ടി നിശ്ചയിച്ചിരുന്ന നിരവധി ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടിവന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സീനിയർ ഡോക്ടർമാർക്ക് പിന്തുണയായി പിജി വിദ്യാർത്ഥികൾ ഇന്ന് പണിമുടക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം പിന്‍വലിച്ചു.










