കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങളായി സിറാജുൽ ഇസ്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകി. ബസിലാണ് ഇയാൾ വല്ലത്ത് എത്തിയതെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് മയക്കുമരുന്ന് നൽകിയവരെയും ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.


