തിരുവനന്തപുരം: സമീപകാലത്ത് സിപിഐഎമ്മിന് ഉണ്ടായ സംഘടനാ ദൗർബല്യങ്ങൾ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. പാർട്ടി ബ്രാഞ്ചുകൾ, ലോക്കൽ കമ്മിറ്റികൾ തുടങ്ങിയ ഘടകങ്ങളുടെ പ്രവർത്തനം ചിലയിടങ്ങളിൽ പിന്നാക്കാവസ്ഥയിലായിട്ടുണ്ടെന്നും അവയെ കൂടുതൽ സജീവമാക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
ജനങ്ങളെ സമരങ്ങളിലേക്ക് അണിനിരത്താൻ പ്രാദേശിക തലത്തിലും ഉയർന്ന തലത്തിലും ശക്തമായ സംഘടനാ പ്രവർത്തനം കൃത്യമായി നടപ്പാക്കണം. വർഗസമരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും അതിന് ആവശ്യമായ സംഘടനാ സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി.
പ്രവർത്തകരുടെയും നേതാക്കളുടെയും പെരുമാറ്റം, ഭാഷാശൈലി, ജീവിതരീതി എന്നിവ ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തണമെന്നും അവർ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ വോട്ടുചോർച്ച പരിശോധിക്കണമെന്നും തെറ്റിദ്ധാരണകളുടെ പേരിൽ പാർട്ടിയിൽ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കണമെന്നും നിർദേശിച്ചു.
സിപിഐഎമ്മിലെ ചില പ്രമുഖർ പാർട്ടി വിട്ട് യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ച് വിജയിച്ച സാഹചര്യവും ഗൗരവമായി കാണേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ച് വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയണം. നുണപ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും പാർട്ടി തയ്യാറാകണമെന്നും ശൈലജ ആവശ്യപ്പെട്ടു.
ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അവർ പാർട്ടിയുടെ പ്രവർത്തനങ്ങളെയും തിരഞ്ഞെടുപ്പ് ഫലങ്ങളെയും വിമർശനാത്മകമായി വിലയിരുത്തിയത്.
മതവിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷം എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് ശൈലജ വ്യക്തമാക്കി. ഒരു മതവിഭാഗത്തിന്റെയും ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങളെയോ നശീകരണ പ്രവർത്തനങ്ങളെയോ ഇടതുപക്ഷം ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഇടതുപക്ഷം മതവിരുദ്ധമാണെന്ന പ്രചാരണം ചിലരെയെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
പുതുതലമുറയുമായി ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിൽ ഇടതുപക്ഷത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. 2016-ൽ എട്ടുവയസുണ്ടായിരുന്ന കുട്ടികൾ ഇന്ന് വോട്ടവകാശമുള്ള പൗരന്മാരായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ മുൻകാല സാമൂഹിക-രാഷ്ട്രീയ യാത്രയെക്കുറിച്ചും ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങളെക്കുറിച്ചും പുതിയ തലമുറയിലെ പലർക്കും വ്യക്തമായ ധാരണയില്ല.
കേരളത്തിന്റെ സാധ്യതകളേക്കാൾ ഉയർന്ന പ്രതീക്ഷകളാണ് പുതിയ തലമുറയ്ക്കുള്ളത്. ആ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നില്ലെന്ന് തോന്നുമ്പോൾ ഭരണകൂടത്തിനെതിരെ സ്വാഭാവികമായും വിമർശനങ്ങൾ ഉയരും. ജെൻസിക്കായി ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ പദ്ധതികളും വികസന പ്രവർത്തനങ്ങളും അവരിലേക്ക് ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിലെയും മാധ്യമരംഗത്തെയും മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയുടെ ഭാഷയിൽ അവരെ സമീപിക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടുവെന്നും കെ.കെ. ശൈലജ വിലയിരുത്തി.






