പാലക്കാട്: തോട്ടക്കരയിൽ ദമ്പതികളെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് റാഫിയുടെ ക്രൂരതയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പോലീസ്. മകനെ വിട്ടുനൽകില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്നതിലുള്ള വൈരാഗ്യമാണ് തോട്ടക്കര നാലകത്ത് വീട്ടിൽ നസീറിനെയും ഭാര്യ സുഹറയെയും കൊലപ്പെടുത്താൻ കാരണമായതെന്ന് പോലീസ് പറഞ്ഞു.
മയക്കുമരുന്ന് കേസിലുൾപ്പെടെ പ്രതിയായ റാഫിയുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ ഭാര്യ സുൽഫിയ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മലപ്പുറം പടപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ കടത്തിയ കേസിലും, ഒറ്റപ്പാലം സ്റ്റേഷനിൽ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിലും പ്രതിയാണ് പൊന്നാനി വെളിയങ്കോട് സ്വദേശിയായ മുഹമ്മദ് റാഫി.
ഇവരുടെ മൂന്ന് വയസ്സുകാരനായ മകൻ മുഹമ്മദ് ഇഷാനെ ആഴ്ചയിലൊരിക്കൽ പിതാവിനൊപ്പം വിടണമെന്ന് നേരത്തെ കുടുംബകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കുട്ടിയെ കൊണ്ടുപോയ റാഫി പറഞ്ഞ സമയത്ത് തിരികെ എത്തിച്ചില്ല. ഇയാളുടെ ലഹരി മാഫിയ ബന്ധങ്ങൾ കൂടി ബോധ്യപ്പെട്ടതോടെ കുട്ടിയെ ഇനി പിതാവിനൊപ്പം വിടേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. മകനെ തന്നിൽ നിന്നും അകറ്റിയത് നസീറും കുടുംബവുമാണെന്ന് വിശ്വസിച്ച പ്രതി ഞായറാഴ്ച രാത്രി 11 മണിയോടെ തോട്ടക്കരയിലെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
വീടിന്റെ പുറകുവശത്തുകൂടി എത്തിയ പ്രതിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട നസീറും സുഹറയും അടുക്കള ഭാഗത്തേക്ക് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. നസീറിന് ശരീരത്തിൽ നാല് കുത്തുകളേറ്റു. ഇതിൽ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സൂചന. സുഹറയ്ക്ക് വയറിന് രണ്ട് കുത്തുകളേറ്റു. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാണ് ഇവരുടെ ജീവൻ നഷ്ടപ്പെടുത്തിയത്.
ആക്രമണം കണ്ടു വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന മൂന്ന് വയസ്സുകാരൻ ഇഷാനെ കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത്. കുട്ടിയുടെ ഇടത് തോളിലും കക്ഷത്തിന് താഴെയും ഗുരുതരമായ പരിക്കേറ്റു.ആക്രമണത്തിനിടെ കുട്ടിയുമായി സുൽഫിയ റോഡിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോൾ കൈഞരമ്പ് മുറിച്ച നിലയിൽ വീട്ടിലുണ്ടായിരുന്ന റാഫി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുലർച്ചെ നാല് മണിയോടെ ഖബർസ്ഥാനിൽ വെച്ച് പിടികൂടുകയായിരുന്നു. റിമാന്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ വിട്ടു കിട്ടുന്നതിനായി പോലീസ് ഉടൻ അപേക്ഷ നൽകും .




