കോഴിക്കോട്: പണം നൽകി പാലക്കാടിനെ സ്വാധീനിക്കാനാവില്ലെന്ന് വടകര എം.പി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പണ രാഷ്ട്രീയത്തെയും തള്ളിക്കളയുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തെ കുറിച്ചായിരുന്നു ഷാഫിയുടെ പ്രതികരണം.
“മാറാത്തത് ഇനി മാറും” എന്നത് ഇതാണ് അർത്ഥമാക്കുന്നതെന്നും, വിഷയത്തിൽ രേഖാമൂലം പരാതി നൽകുമെന്നും ഷാഫി വ്യക്തമാക്കി. ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വരെ പ്രചാരണത്തിന് എത്തിയിടത്തും ബിജെപി പണം വിതരണം ചെയ്യേണ്ടിവരുന്നത് പാർട്ടി പരാജയം സമ്മതിച്ചതിന്റെ തെളിവാണെന്ന് ഷാഫി വിമർശിച്ചു. സ്ഥാനാർഥി തന്നെ നേരിട്ട് വോട്ടർമാർക്ക് പണം നൽകിയതായി ആരോപണമുയരുന്നത് ഗൗരവമേറിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യത്തെയും ജനങ്ങളെയും അവഗണിക്കുന്ന രീതിയിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് ഷാഫി ആരോപിച്ചു. “മൂന്നും നാലും അഞ്ചും വാഹനങ്ങളിൽ എത്തിയ സംഘം പണം വിതരണം ചെയ്തു. ഇതിലൂടെ പാലക്കാട് പിടിക്കാമെന്ന് കരുതുന്നത് വ്യാമോഹമാണ്. നേരായ മാർഗത്തിൽ ജയിക്കാൻ കഴിയില്ലെന്ന് ബിജെപി അംഗീകരിച്ചിരിക്കുകയാണ്,” എന്നും ഷാഫി പറഞ്ഞു.
പാലക്കാട് ജനങ്ങൾ ഈ രീതികളെ അംഗീകരിക്കില്ലെന്നും, മണ്ഡലം മാറില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.




