പാലക്കാട്: പാലക്കാട്ടെ ചില പോലീസുകാർ ഓന്തിനെപ്പോലെ നിറംമാറുകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. മണിക്കൂറുകൾക്കകം പോലീസ് യു.ഡി.എഫിന്റെ ‘വീട്ടുജോലിക്കാരായി’ മാറുന്ന അവസ്ഥ ഗുണകരമല്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ദിവസം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സി.പി.എം.–യു.ഡി.എഫ്. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസിന്റെ ഇടപെടലിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതീക്ഷിക്കാത്ത ആക്രമണമാണ് ഓഫീസിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. പ്രവർത്തകർ ഓഫീസിലേക്ക് പടക്കമെറിഞ്ഞതിന്റെ ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഉദ്യോഗസ്ഥർ അവരെ 10 മിനിറ്റ് അവിടെ തുടരാൻ അനുവദിച്ചതായും ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പത്ത് വർഷം പോലീസിൽനിന്ന് നീതിയുക്തമായ ഇടപെടലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കോങ്ങാട് മണ്ഡലത്തിൽ ബി.ജെ.പി. വോട്ട് യു.ഡി.എഫിനെ സഹായിച്ചതായും അദ്ദേഹം ആരോപിച്ചു. തൃത്താലയിൽ തുടക്കംമുതൽ ആശങ്ക ഉണ്ടായിരുന്നുവെന്നും ചിറ്റൂരിൽ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ അപരന് നെക്ലേസ് ചിഹ്നം ഇല്ലായിരുന്നെങ്കിൽ 2000 വോട്ടിന്റെ വിജയം നേടാനായേനെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒറ്റപ്പാലത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സി.പി.എമ്മിന് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാർ പോലും പി.കെ. ശശിക്ക് വോട്ട് ചെയ്തില്ലെന്നും ജനങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട്ട് കരുത്തുറ്റ സ്ഥാനാർഥിയെ നിർത്തിയിട്ടും വോട്ടിൽ കുറവ് വന്നത് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി. ഭീഷണി ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് തിരിക്കാൻ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾക്ക് കഴിഞ്ഞുവെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.





