പാലക്കാട്: മംഗളൂരു മേഖലയെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ആശങ്ക. മംഗളൂരു മേഖലയെ ഒഴിവാക്കുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
വരുമാനം കുറയുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള സാധ്യതയും കുറയുമെന്ന ആശങ്കയുണ്ട്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിൽ ഡിവിഷന്റെ വരുമാനം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിക്കുന്നതിനാൽ വരുമാന നഷ്ടം ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ബജറ്റ് വിഹിതത്തിലും കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കിലോമീറ്റർ, ട്രാക്ക്, പ്രധാന സ്റ്റേഷനുകൾ, വരുമാനം തുടങ്ങിയ മാനദണ്ഡങ്ങളാണ് ബജറ്റ് വിഹിതം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നത്.
മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റുന്നതോടെ അടിയന്തര യാത്രകൾക്കുള്ള എമർജൻസി ക്വാട്ട സംവിധാനത്തിലും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ട്. മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കുന്നതിനായി മൈസൂരു ഡിവിഷൻ ആസ്ഥാനവുമായി ബന്ധപ്പെടേണ്ട സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തുന്നു.
അതേസമയം, ഡിവിഷൻ വിഭജനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി റെയിൽവേ മന്ത്രാലയത്തെ പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോർട്ട് തേടിയതായി വേണുഗോപാൽ അറിയിച്ചു. എംപിമാരായ കെ. സുധാകരൻ, കെ. രാധാകൃഷ്ണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ എന്നിവരും തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. തിരുവോണനാളിൽ വിഷയം ഉന്നയിച്ച് വീണ്ടും പ്രതിഷേധിക്കുമെന്നും എംപിമാർ അറിയിച്ചു.
ദക്ഷിണ റെയിൽവേ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷനിലെ മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. തീരുമാനം നടപ്പിലായാൽ മംഗളൂരു തുറമുഖം ഉൾപ്പെടെയുള്ള മേഖലകൾ മൈസൂരു ഡിവിഷന്റെ കീഴിലാകും. ജീവനക്കാരുടെ ട്രാൻസ്ഫർ, സ്ഥാനക്കയറ്റം തുടങ്ങിയവയും പുനഃക്രമീകരിക്കേണ്ടിവരും.
മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.











