തൃശ്ശൂർ: പരീക്ഷ കഴിഞ്ഞ് മൂന്ന് മാസം പിന്നിടാറായിട്ടും കേരള പിഎസ്‌സി ബിരുദതല പ്രാഥമിക പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 21 കാറ്റഗറി നമ്പറുകളിലായി 13 തസ്തികകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതുപ്രാഥമിക പരീക്ഷ നടന്നത്. മേയ് രണ്ട്, മേയ് 16, ജൂൺ ആറ് തീയതികളിലായിരുന്നു പരീക്ഷ. അവസാനഘട്ട പരീക്ഷ കഴിഞ്ഞ് രണ്ടരമാസത്തോളം പിന്നിട്ടിട്ടും ഫലം കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, കമ്പനി-ബോർഡ് അസിസ്റ്റന്റ്, പോലീസ് സബ് ഇൻസ്‌പെക്ടർ തുടങ്ങിയ 13 തസ്തികകളിലേക്കാണ് പൊതുപ്രാഥമിക പരീക്ഷ നടത്തിയത്. ഫലം വൈകുന്നതോടെ തുടർന്നുള്ള മെയിൻ പരീക്ഷകളുടെ സമയക്രമത്തിലും മാറ്റം വരുത്തേണ്ടിവന്നു. സെപ്റ്റംബർ 14-ന് നിശ്ചയിച്ചിരുന്ന അസിസ്റ്റന്റ് ജയിലർ മെയിൻ പരീക്ഷ നവംബർ 11-ലേക്കും സെപ്റ്റംബർ 28-ന് നടത്താനിരുന്ന എക്‌സൈസ് ഇൻസ്‌പെക്ടർ മെയിൻ പരീക്ഷ നവംബർ 17-ലേക്കുമാണ് മാറ്റിയത്. പ്രാഥമിക പരീക്ഷാഫലം ഇനിയും വൈകുകയാണെങ്കിൽ മറ്റ് പരീക്ഷകളുടെ സമയക്രമത്തെയും ഇത് ബാധിച്ചേക്കുമെന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക.
വർഷങ്ങളായി വിവിധ പിഎസ്‌സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാണ് നിലവിലെ അനിശ്ചിതത്വമെന്നും ആക്ഷേപമുണ്ട്. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ഫലം പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിൽ തുടർപരീക്ഷകൾക്കായി തയ്യാറെടുപ്പ് ആരംഭിച്ചവരും ആശങ്കയിലാണ്. ഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് പിഎസ്‌സിക്ക് ഇതുവരെ വ്യക്തമായ വിശദീകരണം നൽകാനായിട്ടില്ലെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 5.5 ലക്ഷം ഉദ്യോഗാർഥികളാണ് ഇത്തവണ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയത്. കഴിഞ്ഞ വർഷം മേയ് 24, ജൂൺ 28 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ബിരുദതല പ്രാഥമിക പരീക്ഷ നടന്നത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളിലേക്കായിരുന്നു അന്ന് പരീക്ഷ. 2025 ജൂലൈ 29-ന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോലീസ് സബ് ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളുടെ പ്രാഥമിക പരീക്ഷാഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നു.
ഇത്തവണ ഫലം വൈകുന്നതിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ലാത്തത് ഉദ്യോഗാർഥികൾക്കിടയിൽ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കുകയാണ്. പിഎസ്‌സിയിലെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണ് ഫലപ്രഖ്യാപനത്തിലെ കാലതാമസമെന്നും ആരോപണം ഉയരുന്നുണ്ട്.











