കൊച്ചി: പാലിയേക്കരയിൽ നിർബന്ധമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ ടോൾ പിരിവ് പുനഃരാരംഭിക്കരുതെന്നു ഹൈക്കോടതി. ടോൾ പിരിവിന് അനുമതി നൽകണമെന്ന ആവശ്യവുമായുള്ള ഹർജിയിൽ ഇടക്കാല ഉത്തരവായാണ് കോടതി ടോൾ പിരിവിനുള്ള അനുമതി താത്കാലികമായി നിഷേധിച്ചത്. ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞത് സംബന്ധിച്ച റിപ്പോർട്ടും സുരക്ഷാ ഭീഷണിയും കോടതി ഗൗരവത്തോടെ പരിഗണിച്ചു.മുരിങ്ങൂരിലെ സ്ഥിതി പൂർണമായും വിലയിരുത്തിയിട്ടില്ല. സമാന അപകടസാധ്യത മറ്റ് ഭാഗങ്ങളിലും നിലനിൽക്കുന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ യാത്രക്കാർക്ക് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി, ഈ സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിക്കാനാകില്ലെന്ന് വ്യക്തമാക്കി.
ഹർജിയിൽ വാദം പൂർത്തിയാക്കിയ ശേഷം, ജില്ലാ കളക്ടറുടെ കണ്ടെത്തലുകൾക്ക് മറുപടി നൽകാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം, പാലിയേക്കര ടോൾ പിരിവിന് സെപ്റ്റംബർ 22 മുതൽ ചില വ്യവസ്ഥകളോടെ അനുമതി നൽകാമെന്ന് നേരത്തെ ഹൈക്കോടതി സൂചിപ്പിച്ചിരുന്നതാണ്.നാഷണൽ ഹൈവേ അതോറിറ്റിയുടെ വാദത്തിൽ, ഇടക്കാല മാനേജ്‌മെന്റ് നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിലവിൽ പാലിച്ചുവെന്നും ഇനിയും പാലിക്കുമെന്ന് ഉറപ്പുനൽകുകയുണ്ടായി.ഹർജി സെപ്റ്റംബർ 30 ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അതോടൊപ്പം, പ്രശ്‌നം ആഴത്തിൽ പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർക്കും നിർദേശമുണ്ട്.




