കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണവുമായി മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. കുഞ്ഞിനെ ആശുപത്രിയിൽ സമയബന്ധിതമായി ചികിത്സിച്ചില്ലെന്നും ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മാതാപിതാക്കളുടെ മൊഴി പ്രകാരം, ഉച്ചയ്ക്ക് 12 മണിയോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ ലഭിച്ചത്. വൈകുന്നേരത്തോടെയാണ് അനസ്തേഷ്യ നൽകിയതെന്നും അതുവരെ ആവശ്യമായ ചികിത്സ നൽകിയില്ലെന്നും അവർ വ്യക്തമാക്കി.
കുഞ്ഞിന്റെ മരണശേഷം മാതാപിതാക്കളുടെ മാനസികാവസ്ഥ പരിഗണിച്ച് ആദ്യം ബന്ധുക്കളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് ഇന്നലെയാണ് അച്ഛന്റെയും അമ്മയുടെയും വിശദമായ മൊഴി അന്വേഷണ സംഘം ശേഖരിച്ചത്.
സംഭവത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയെന്ന് പൊലീസ് അറിയിച്ചു. റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ തുടർനടപടി സ്വീകരിക്കും.











