തിരുവനന്തപുരം: തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ടിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്കൻ ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതല പ്രദേശങ്ങളിലേക്കും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ജൂലൈ 20 വരെ നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും പ്രവചനമുണ്ട്.
അതേസമയം, ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടത്തരം ശക്തിയുള്ള മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ടും വാഹനയാത്രയിൽ കാഴ്ചക്കുറവും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.




