മലപ്പുറം: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ മുസ്‌ലിം ലീഗിന് അതൃപ്തിയെന്ന് റിപ്പോർട്ട്. വിഷയത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തേണ്ടിയിരുന്നുവെന്നാണ് ലീഗിന്റെ നിലപാട്.
വഖഫ് ബോർഡ് പുനഃസംഘടന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കേണ്ടിയിരുന്നുവെന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്. അമുസ്‌ലിം അംഗങ്ങളെ താൽക്കാലികമായി നിയമിക്കില്ലെന്നും സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ തുടർനടപടി ഉണ്ടാകൂ എന്നും വ്യക്തമാക്കേണ്ടിയിരുന്നുവെന്നാണ് വിമർശനം.
വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങൾ വേണ്ടെന്നാണ് ലീഗിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. വഖഫ് നിയമ ഭേദഗതിക്കെതിരെ ലീഗ് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വഖഫ് നിയമത്തിലെ സെക്ഷൻ 14 പ്രകാരം അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടന നടത്താനുള്ള സാധ്യത നിലനിൽക്കുന്നുവെന്നാണ് ലീഗിനുള്ളിലെ വിമർശനം. ഇത് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന ആശങ്കയും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.




