തിരുവനന്തപുരം: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതി നൽകി. കേസിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും, എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് പുറമേ ആരതി അന്തർജനം, ആശാ നിർമ്മൽ എന്നീ ഡോക്ടർമാരെയും കേസിൽ പ്രതി ചേർക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും കുടുംബം ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.
സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ടെന്നും, ഇനി മറ്റൊരു കുട്ടിക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു.
അതേസമയം, ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ പിതാവ് സൂരജ് നേരത്തെ രംഗത്തെത്തിയിരുന്നു. അനസ്‌തേഷ്യ അമിതമായി നൽകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും, ആശുപത്രി അധികൃതർ സംഭവത്തെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങൾക്ക് നീതി ലഭിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു.
ജൂലൈ അഞ്ചിന് വീട്ടിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ ദേവാൻഷിനെ ആദ്യം മാതമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായതിനെ തുടർന്ന് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന കുഞ്ഞ് ജൂലൈ പത്തിനാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.


