ജനീവ: യുഎസും ഇറാനും തമ്മിലുള്ള ആണവനിര്‍വ്യാപന ചര്‍ച്ചകളുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ച ജനീവയില്‍ ആരംഭിക്കും. ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) മേധാവി റാഫേല്‍ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി.
യുഎസുമായി നീതിപൂര്‍വവും സന്തുലിതവുമായ ഒരു കരാറിലെത്തുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാനില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും ഉപരോധങ്ങള്‍ നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, കരാര്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന കര്‍ശന മുന്നറിയിപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി എബ്രഹാം ലിങ്കണ്‍, ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് എന്നീ വമ്പന്‍ വിമാനവാഹിനിക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍ വിന്യസിച്ചുകഴിഞ്ഞു. യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ സൈനികാഭ്യാസവും ആരംഭിച്ചു.
ഇറാന്‍ ഉടന്‍ ആണവായുധം നിര്‍മിക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് 2025 ജൂണില്‍ ഇസ്രായേല്‍ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. നിലവില്‍ 60 ശതമാനം പരിശുദ്ധിയുള്ള 400 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് IAEA കണക്കാക്കുന്നത്. ആണവായുധ നിര്‍മാണത്തിന് ഇത് 90 ശതമാനം പരിശുദ്ധിയില്‍ എത്തേണ്ടതുണ്ട്. ഇതിനിടെ, യുഎസ് മധ്യസ്ഥതയില്‍ റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചകളും ബുധനാഴ്ച ജനീവയില്‍ നടക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.










