ന്യൂഡൽഹി: നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി. കാൽനടയാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. അഞ്ചുവയസ്സുകാരനായ മകനുമായി സ്കൂളിലേക്ക് നടന്നുപോയ പിതാവിനെ പിന്നിൽ നിന്ന് വന്ന ടാങ്കർ ലോറിയിടിച്ച് കുട്ടി മരിച്ച സംഭവം പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
അപകടം നടന്ന റോഡിൽ നടപ്പാതയോ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമോ ഇല്ലാതിരുന്നതുകൊണ്ടാണ് അപകടമുണ്ടായത്. ഭരണഘടനയുടെ ഭാഗം IIIൽ ആർട്ടിക്കിൾ 19, 21 എന്നിവ പ്രകാരം സഞ്ചാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവയിലാണ് ഈ അവകാശം ഉൾപ്പെടുന്നതെന്ന് പ്രധാന ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വാഹനങ്ങളേക്കാൾ കൂടുതൽ മുൻഗണന നൽകേണ്ടത് കാൽനടയാത്രക്കാർക്കായിരിക്കണമെന്നും ഇതിനായി നടപ്പാതകൾ നിർമ്മിച്ച് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുനിസിപ്പൽ കോർപ്പറേഷനുകളും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു.
കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്കെതിരെ പൗരന്മാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കുമെന്നും മോട്ടോർ വാഹന നിയമത്തിന് പുറമെയാണിതെന്നും സുപ്രിം കോടതി വ്യക്തമാക്കി.






