ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
രാമഭക്തരുടെ വിശ്വാസം സംരക്ഷിക്കാനും ഉയർന്നുവന്ന ആരോപണങ്ങളിലെ വസ്തുതകൾ കണ്ടെത്താനുമാണ് എസ്.ഐ.ടി രൂപീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും യോഗി ആരോപിച്ചു. രാമക്ഷേത്ര നിർമ്മാണത്തെ നേരത്തെ എതിർത്തവരാണ് ഇപ്പോൾ രാമഭക്തരുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ലഖ്‌നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. ആരോപണങ്ങൾ വിശദമായി പരിശോധിച്ച ശേഷം സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
ആരുടെയെങ്കിലും പക്കൽ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളോ തെളിവുകളോ ഉണ്ടെങ്കിൽ അവ എസ്.ഐ.ടിക്ക് കൈമാറണമെന്നും, രാമഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
അതേസമയം, ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് തള്ളിക്കളഞ്ഞു. സാമ്പത്തിക ഇടപാടുകളിൽ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും നിശ്ചിത ഇടവേളകളിൽ ഓഡിറ്റ് നടപടികൾ നടക്കാറുണ്ടെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. ഇതുവരെ സാമ്പത്തിക ക്രമക്കേടുകൾ തെളിയിക്കുന്ന ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
രാമക്ഷേത്രത്തിനായി ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകൾക്ക് കൃത്യമായ കണക്കില്ലെന്ന ആരോപണം ഉയർത്തി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് ആദ്യം നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടത്. ക്ഷേത്ര നിർമ്മാണ ഫണ്ടിൽ നിന്ന് 7 മുതൽ 7.5 കോടി രൂപ വരെ വകമാറ്റി ചെലവഴിച്ചതായി മുൻ എസ്.പി എം.എൽ.എ പവൻ പാണ്ഡെയും ആരോപിച്ചിരുന്നു. 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിലെ സംഭാവനകളും ചെലവുകളും സംബന്ധിച്ച ഓഡിറ്റ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി എം.പി സുധാകർ സിങ് ട്രസ്റ്റിന് നോട്ടീസ് നൽകിയതും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു.






