കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ പരിഗണിച്ച കോടതി സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനും ജസ്റ്റിസ് എസ്. മുരളി കൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്കൂൾ മിക്സഡ് ആക്കുന്നതിനുള്ള നടപടികൾ അപ്പീലിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു.
ജൂണിൽ അധ്യയന വർഷം ആരംഭിക്കുമ്പോൾ മുതൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ അനുമതി ലഭിക്കാൻ വൈകിയതിനെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സിംഗിൾ ബെഞ്ച് സ്കൂളിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, സ്കൂളുകൾ മിക്സഡ് ആക്കാനുള്ള അനുമതി നൽകുന്ന സർക്കാർ സർക്കുലറിനെ ചോദ്യം ചെയ്ത് ഹർജിക്കാരൻ മുൻപും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.






