പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എഴിക്കാട് ഉന്നതിയിൽ പത്ത് വയസുകാരിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ഇന്നലെ ആറുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ കോഴിക്കോട് നാല് കേസുകളും പാലക്കാടും പത്തനംതിട്ടയിലും ഓരോ കേസുകളും റിപ്പോർട്ട് ചെയ്തു.
ജൂൺ മാസം മുതൽ സംസ്ഥാനത്ത് 216 പേർക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വർഷം ഇതുവരെ ആകെ 294 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
നിലവിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ഷിഗെല്ല ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും ജൂൺ–ജൂലൈ മാസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം രോഗബാധ ഗണ്യമായി ഉയർന്നിട്ടുണ്ട്. 2025-ൽ 132 പേർക്കും, 2024-ൽ 121 പേർക്കും, 2023-ൽ 90 പേർക്കും, 2022-ൽ 83 പേർക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്. കൂടുതൽ ജില്ലകളിലേക്ക് രോഗസാന്നിധ്യം വ്യാപിച്ച സാഹചര്യത്തിൽ ഇത് അസാധാരണ സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
ഷിഗെല്ല പ്രധാനമായും കുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണ്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതെയും രോഗബാധ ഉണ്ടാകാം. രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം സാധാരണയായി മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
ആരോഗ്യവകുപ്പ് ശുചിത്വം പാലിക്കാനും, തിളപ്പിച്ചോ ശുദ്ധീകരിച്ചോ വെള്ളം മാത്രം കുടിക്കാനും, കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകാനും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാനും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.





