തിരുവനന്തപുരം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മറിച്ച്, മറൈൻ ടോക്സിൻ ആയിരിക്കാം മരണത്തിന് കാരണമെന്ന് നിഗമനം. റിപ്പോർട്ട് പുറത്തുവന്നതോടെ ബന്ധപ്പെട്ട ഹോട്ടൽ വീണ്ടും തുറക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകി. കഴിഞ്ഞ ഫെബ്രുവരി 16-നാണ് കൊല്ലം സ്വദേശികളായ രണ്ടു പേർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മരിച്ചത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല. കുടുംബത്തിലെ എല്ലാവരും ഒരേ ഭക്ഷണമായ മീൻ മുട്ട കഴിച്ചതായി കണ്ടെത്തി. ഹോട്ടലിൽ ശേഷിച്ചിരുന്ന ഭക്ഷണവും വെള്ളവും പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയ കണ്ടെത്താനായില്ല. മീൻ വാങ്ങിയ തമിഴ്നാട്ടിലെ മാർക്കറ്റിൽ നിന്നുള്ള സാമ്പിളുകളും പ0രിശോധിച്ചെങ്കിലും പ്രശ്നങ്ങൾ കണ്ടെത്താനായില്ല. അതിനാൽ മീൻ മുട്ടയിൽ ഉണ്ടായിരുന്ന മറൈൻ ടോക്സിൻ കാരണമാകാമെന്നാണ് വിലയിരുത്തൽ.
അതേസമയം, മറൈൻ ടോക്സിൻ കണ്ടെത്താനുള്ള പരിശോധന സംവിധാനം നിലവിലുള്ള കെമിക്കൽ ലാബുകളിൽ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻപ് പാളയം ഭാഗത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രോഗിയിലും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
ഹോട്ടലിലെ വെള്ളം, ജീവനക്കാരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, FSSAI ലൈസൻസ്, ഭക്ഷ്യവസ്തുക്കളുടെ ബില്ലുകൾ എന്നിവ എല്ലാം ശരിയായ നിലയിലാണെന്ന് കണ്ടെത്തി. എന്നാൽ കുടുംബം കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.




