കോഴിക്കോട്: പാകിസ്താൻ സ്വദേശിയുമായി മൊബൈൽഫോണിലൂടെ ആശയവിനിമയം നടത്തിയെന്ന സംശയത്തെ തുടർന്ന് പശ്ചിമബംഗാൾ സ്വദേശിയും യൂട്യൂബറുമായ മത്സ്യത്തൊഴിലാളിയെ ബേപ്പൂരിൽ കസ്റ്റഡിയിലെടുത്തു. ഹിരൺ ദാസ് (44) എന്നയാളെയാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് പോലീസും കോസ്റ്റ് ഗാർഡും ചേർന്ന് പിടികൂടിയത്.
രാജ്യസുരക്ഷാ നടപടികളുടെ ഭാഗമായി ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് നിന്ന് കടലിൽ പോകുന്ന അതിഥി തൊഴിലാളികളുടെ മൊബൈൽഫോണുകൾ പതിവായി പരിശോധിക്കാറുണ്ട്. പരിശോധനയ്ക്കിടെയാണ് ഹിരൺ ദാസിന്റെ ഫോണിൽ പാകിസ്താനിൽ നിന്നുള്ള ഫോൺവിളിയും വീഡിയോ ആശയവിനിമയത്തിന്റെ വിവരങ്ങളും കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഓടക്കുഴൽ വായനയിൽ പ്രാവീണ്യമുള്ള ഹിരൺ ദാസിന് 45,000-ത്തിലധികം പേർ പിന്തുടരുന്ന യൂട്യൂബ് ചാനലുമുണ്ട്. ഫോൺ പരിശോധിക്കുന്നതിനിടെയാണ് പാകിസ്താനിൽ നിന്നുള്ള ബന്ധപ്പെടൽ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ചോദ്യംചെയ്യലിൽ, ഒരാൾ ഇടയ്ക്കിടെ ‘ഹായ്’ എന്ന് സന്ദേശം അയയ്ക്കാറുണ്ടെന്നും അതിലപ്പുറം ആ വ്യക്തിയെക്കുറിച്ച് തനിക്ക് വിവരമില്ലെന്നുമാണ് ഹിരൺ ദാസ് മൊഴി നൽകിയതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ബേപ്പൂർ മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്.ഐ. ടി.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും ചേർന്നാണ് നടപടി സ്വീകരിച്ചത്.




